വാഷിംഗ്ടൺ ഡിസി: ആണവകരാറിൽ ഒപ്പുവയ്ക്കുന്നതിനായി ഇറാനെ സമ്മർദത്തിലാക്കാൻ പരിമിതമായ ആക്രമണം നടത്താൻ ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 10 ദിവസത്തിനുള്ളിൽ കരാറിലെത്തിയില്ലങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ, വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് കടുത്ത നിലപാടിലായിരുന്നില്ല. ആണവ വിഷയത്തിൽ യുഎസുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് യുഎസ്-ഇറാൻ പ്രതിനിധികൾ പറയുന്നത്. കഴിഞ്ഞ ദിവസം വിഷയത്തിൽ സ്വിറ്റ്സർലൻഡിൽ യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നു.
കരാറിന്റെ കരട്’ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ അത് യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫിന് കൈമാറുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഇറാന്റെ തീരത്ത് അമേരിക്ക സൈന്യം സാന്നിധ്യം വർധിപ്പിക്കുന്നതു തുടരുന്നതിനിടെയാണ് ജനീവയിൽ ചർച്ചകൾ നടക്കുന്നത്. ഇറാനും സൈനിക നീക്കങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. പരമോന്നത നേതാവ് ഖമനയി ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടിയാണ് അടുത്തിടെ നൽകിയത്.